ലഖ്‌നൗ: ടി20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി. രാംപൂർ ജില്ലയിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിനെ കളിയാക്കിയതായി ശ്രദ്ധയിൽ പെട്ടതിനാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തുവെന്ന് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് മിത്തൽ പറഞ്ഞു.
രാംപൂർ സ്വദേശിയായ ഇഷാൻ മിയ ഭാര്യ റാബിയ ഷംസിയ്‌ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും എതിരെയാണ് പരാതി നൽകിയത്. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇവർ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുള്ള ദൃശ്യങ്ങൾ വാട്‍സ്‌ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നുമാണ് ഇഷാന്റെ പരാതിയിൽ പറയുന്നത്.
ഐപിസി 153എ, 2008ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 67 പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇഷാനും ഭാര്യയും വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഭാര്യ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് താമസം. ഇവർ നേരത്തെ ഇഷാനെതിരെ സ്‌ത്രീധന കേസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും സമാനമായ കേസുകൾ ഇന്ത്യ- പാകിസ്‌ഥാൻ മൽസരത്തിന് പിന്നാലെ റിപ്പോർട് ചെയ്‌തിരുന്നു. പാക് വിജയം ആഘോഷിച്ചതിന്റെ പേരിൽ കശ്‌മീരിൽ മൂന്ന് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തു. ഇവർക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാജസ്‌ഥാനിൽ പാകിസ്‌ഥാൻ വിജയം ആഘോഷമാക്കിയ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാകിസ്‌ഥാൻ ടീമിന്റെ ചിത്രം വാട്‍സ്‌ആപ്പ് വഴി പങ്കുവെച്ചതാണ് സ്‌കൂൾ അധികൃതരെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ പേരില്‍ അധ്യപികയ്‌ക്കെതിരേ ഒരു കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153ആം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നത്.
Also Read: ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ