ബെയ്‌ജിംഗ്: ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച യുഎസ് നടപടിയിൽ കടുത്ത എതിർപ്പുമായി ചൈന രംഗത്ത്. ടിബറ്റന്‍ ആത്‌മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കണ്‍ നടത്തിയ കൂടിക്കാഴ്‌ചയാണ് ചൈനയെ ചൊടിപ്പിച്ചത്.
ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും, ആ പ്രദേശത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്‌ക്കുന്ന നടപടി ശരിയല്ലെന്നും ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്‌ചയാണ് ദലൈലാമയുടെ അനുയായികളുമായി ആന്റണി ബ്ളിങ്കണ്‍ കൂടിക്കാഴ്‌ച നടത്തിയത്.
ചൈനയുടെ നിയന്ത്രണത്തില്‍ നിന്നും ടിബറ്റിനെ സ്വതന്ത്രമാക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ഇതിന് പിന്നാലെ അമേരിക്കയ്‌ക്ക് നന്ദി അറിയിച്ച് ഡോംഗ് ചോങ് രംഗത്ത് വരികയും ചെയ്‌തിരുന്നു.
അതേസമയം, ടിബറ്റിന്റെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ചൈനയാണെന്നും, അത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും, അവിടെ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ വക്‌താവായ സാവോ ലീജിയന്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്.
ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്‌മീയ ആചാര്യന്‍ മാത്രമാണെന്നും, ചൈനക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികള്‍ യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ലീജിയന്‍ വ്യക്‌തമാക്കി. ടിബറ്റിനെ ചൈനയില്‍ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ ഏതുവിധേനയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
1950ലാണ് ചൈന ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തത്. ഇതിന് ശേഷം ദലൈലാമയെ ചൈന വിഘടന വാദിയായാണ് കാണുന്നത്. 1959ല്‍ ടിബറ്റിൽ നിന്നും ഇന്ത്യയില്‍ അഭയാർഥിയായെത്തിയ 86കാരനായ ദലൈലാമ 60 വര്‍ഷമായി ഇവിടെ തന്നെയാണ് കഴിയുന്നത്.
Read Also: പെഗാസസ്; ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസിന് ഭീമഹരജി