വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ആവശ്യം. ഇറാനെതിരായ ആയുധ ഉപരോധം നടപ്പിലാക്കാനായി അമേരിക്ക യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടത് വൻ തിരിച്ചടിയായിരുന്നു. ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പോലും പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് പുതിയ നീക്കവുമായി അവർ രംഗത്തു വന്നത്. ഒക്ടോബറോടെ ഇറാനുമേൽ നിലവിലുള്ള ഉപരോധങ്ങൾ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം.
ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണം 3.67 ശതമാനമാണെന്നും ഇത് കരാറിന്റെ ലംഘനമാണെന്നും മൈക് പോംപിയോ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനോട് കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഇതുപോലെയുള്ള നീക്കങ്ങൾ വകവെച്ചു കൊടുക്കാൻ കഴിയാത്തതാണെന്ന് യുഎന്നിലെ ഇറാനിയൻ സ്ഥാനപതി മജീദ് തക്ത് റാവഞ്ചി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുവാനുള്ള നിയമപരമായ അധികാരം യുഎസിനില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിനിടെ ഇന്നലെ ഇറാൻ പുതിയ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം നടത്തി. ജനുവരിയിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി പൗരസേന കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസിന്റെയും പേരുകളാണ് മിസൈലുകൾക്ക് നൽകിയത്.