വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര ശ്രമവുമായി സഹകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന ചൈനയുടെ സ്വാധീന വലയത്തിലാണെന്നും പരിഷ്കരണം ആവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.
“ഈ വൈറസിനെ പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം തുടരും, പക്ഷേ അഴിമതി നിറഞ്ഞ ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും സ്വാധീനമുള്ള ബഹുരാഷ്ട്ര സംഘടനകളുമായി ഞങ്ങൾ സഹകരിക്കില്ല,”- വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം തടയാൻ സംഘടന ഒന്നും ചെയ്തില്ല. സംഘടനക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനക്ക് യു.എസ് നൽകുന്നത്.