വാഷിംഗ്‌ടൺ: യുഎസിൽ സെപ്റ്റംബർ 20ആം തീയതി മുതൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. വിവിധ രോഗപ്രതിരോധ വിഭാഗം മേധാവികളുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.
നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വാക്‌സിന്റെ ആദ്യ ഡോസുകൾക്ക് ശേഷം കാലക്രമേണ വൈറസിനെതിരായ സംരക്ഷണം കുറഞ്ഞു തുടങ്ങുമെന്നും, കൂടാതെ ഡെൽറ്റ വകഭേദം രാജ്യത്ത് വ്യാപിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഫൈസർ, മൊഡേണ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസം തികഞ്ഞവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഷോട്ട് വാക്‌സിൻ സ്വീകരിച്ചവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നത് പരിഗണനയിലാണ്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കൂടാതെ 2020ലും ഈ വർഷം ആദ്യവും വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും ഡോക്‌ടർമാർക്കുമാണ് ആദ്യം ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുക.
Read also: തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിച്ചു