കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്‌തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്‌പി എസ് ഹരിശങ്കര്‍. കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല.
അന്വേഷണ ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിധിയില്‍ തൃപ്‌തനാണ്. ഫോറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫോറന്‍സിക്, പോലീസ് ഉള്‍പ്പടെ എല്ലാവരും സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത് കൊണ്ടാണ് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വിധി വരാന്‍ കാരണമായത്’, എസ് ഹരിശങ്കര്‍ പറഞ്ഞു.
കോടതി വിധി കൃത്യമായി പഠിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതി സൂരജ് ഒരു ഘട്ടത്തിലും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. തെളിവുകള്‍ പലതും നിരത്തിയിട്ടും കുറ്റസമ്മതം നടത്താന്‍ പ്രതി സൂരജ് തയ്യാറായിരുന്നില്ല. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്‍ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‌തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം തടവ് എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടണം, പ്രതികളുടെ വിടുതൽ ഹരജി തള്ളി