ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് രക്ഷാപ്രവർത്തനം നിർത്തി വെച്ചത്. നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാ പ്രവർത്തനത്തിന് എത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റുകയാണ്. പ്രളയത്തിൽ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. അണക്കെട്ടില്‍ ആരോക്കെ ജോലി ചെയ്‌തിരുന്നുവെന്ന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ഥലവും ദുരന്തത്തില്‍ ഒലിച്ചു പോയിരുന്നു. എങ്കിലും യുപി ബിഹാര്‍ സംസ്‌ഥാനങ്ങളിലെ ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതർ പറയുന്നത്.
Read Also: ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം; ഒരു കോടി രൂപ അനുവദിച്ചു