കൊച്ചി: സംവിധായകൻ ആഷിക് അബുവും, നടൻ പൃഥ്വിരാജും പിൻമാറിയെങ്കിലും ‘വാരിയംകുന്നൻ’ സിനിമ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ. ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്‌ടിൽ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ‘വാരിയംകുന്നന്‍‘ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങൾ; നിർമാതാക്കളായ കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ളവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്‌തമായും അര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എംഡി സിക്കന്തര്‍ അറിയിച്ചു. ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും നടീനടൻമാരെയും കുറിച്ചുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോമ്പസ് മൂവീസ് പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ളവകാരിയുടെ ജീവിതത്തെ അടിസ്‌ഥാനമാക്കി ഒരു സിനിമ നിർമിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഇത് മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് തങ്ങള്‍ തുടക്കം കുറിച്ചിരുന്നതെന്നും കോമ്പസ് മൂവീസ് ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നു.
‘വാരിയംകുന്നൻ’ എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ 2020 ജൂണിലാണ് നടന്നത്. എന്നാൽ നിലവിൽ നിർമാതാക്കളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് സംവിധായകൻ ആഷിക് അബുവിന്റെയും നടൻ പൃഥ്വിരാജിന്റെയും പിൻമാറ്റമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. നൂറാം വാർഷിക ദിവസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും വന്നിരുന്നില്ല.
ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റമീസിന്റെ മുന്‍കാല ഫേസ്ബുക്ക് പോസ്‌റ്റുകളിലെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങൾ ചര്‍ച്ചയായതിനെ തുടര്‍ന്ന് സിനിമയിൽ നിന്നും അദ്ദേഹം താല്‍ക്കാലികമായി പിൻമാറിയിരുന്നു.
സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്നും, ഖിലാഫത്ത് പ്രസ്‌ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും നിരവധി വിമര്‍ശനങ്ങളാണ് ഉയർന്നത്. കൂടാതെ സിനിമയിൽ നിന്നും പൃഥ്വിരാജ് പിൻമാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തുകയും ചെയ്‌തിരുന്നു. കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവൽകരിക്കുകയാണ് ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് ആരോപിച്ച് പൃഥ്വിരാജിന് നേരെ സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു.
Most Read: തമിഴ് ഹൊറര്‍ ചിത്രവുമായി സണ്ണി ലിയോൺ; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്