ന്യൂഡെൽഹി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദേശം. പ്രവാസികളുടെ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. .
യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്‌റ്റുഡന്റ് വിസയിൽ പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും വാക്‌സിനേഷനിൽ മുൻഗണന ഉറപ്പാക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക, അതിനൊപ്പം കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ ഓക്‌സ്‌ഫോർഡ്-ആസ്‌ട്രസെനക്ക വാക്‌സിൻ എന്ന് രേഖപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ നടപടിയെടുക്കാനാണ് കോടതിയുടെ നിർദേശം.
ഇന്ത്യൻ നിർമ്മിത കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾക്ക് ഇടയിലുള്ള സമയപരിധി പ്രവാസികൾക്ക് കുറച്ചു കൊടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വാക്‌സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹരജി നൽകുകയും, ഇതിന് പിന്നാലെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഇപ്പോഴും പ്രശ്‌നങ്ങൾ തുടരുന്നതിനാലാണ് കേന്ദ്ര സർക്കാരിനോട് നടപടി ആവശ്യപ്പെട്ടു കൊണ്ട് ഡെൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎൻ പട്ടേൽ, ജസ്‌റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനുവേണ്ടി ഹരജി നൽകിയത്. അഡ്വ ശ്രീ വിഘ്‌നേശ്, അഡ്വ. റോബിൻ രാജു, അഡ്വ. ദീപ ജോസഫ് എന്നിവരും ഹരജിക്കാർക് വേണ്ടി കോടതിയിൽ ഹാജരായി.
കോടതി വിധി പ്രവാസികൾക്ക് വലിയ ആശ്വാസമാണെന്നും കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും ഹരജി നൽകിയ അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, അമൽദേവ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി