ന്യൂഡെൽഹി : രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണമെന്നും, ആ വിലയിൽ തന്നെ കേന്ദ്രത്തിനും സംസ്‌ഥാനത്തിനും വാക്‌സിൻ ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകി സുപ്രീം കോടതി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്ത് നിലവിൽ സംഭവിക്കുന്ന കാര്യങ്ങൾ കേന്ദ്രസർക്കാർ തിരിച്ചറിയണമെന്നും, യാഥാർഥ്യങ്ങൾ മനസിലാക്കി രാജ്യത്ത് വാക്‌സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശം നൽകി.
രാജ്യത്തെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. ദേശീയ ഏജൻസിയായിട്ടാണോ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും, സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വാങ്ങി നൽകുകയാണോ കേന്ദ്രം ചെയ്യുന്നതെന്നും ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കൂടാതെ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം വാക്‌സിൻ നൽകണമെന്നും, സംസ്‌ഥാനങ്ങളെ നിരാലംബരാക്കരുതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
അതേസമയം ഫൈസർ ഉൾപ്പടെയുള്ള വാക്‌സിൻ കമ്പനികളുമായി സംസാരിക്കുന്നുണ്ടെന്നും, ശ്രമങ്ങൾ വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ വാക്‌സിൻ നയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. വാക്‌സിൻ നയത്തിനൊപ്പം തന്നെ കോവിൻ ആപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ ഇല്ലാത്തവർക്ക് സെന്ററുകളിൽ പോയി കോവിഡ് വാക്‌സിനായി രജിസ്‌റ്റർ ചെയ്യാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ മറുപടി പറഞ്ഞു.
Read also : ക്ളബ്ഹൗസ് ആപ്പ് ഡൗൺലോഡ് 2 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച