തിരുവനന്തപുരം: വന്ദേഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാ സമയക്രമവും വേഗതയും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി. ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നിന്നും പുറപ്പെടുന്നതും എത്തുന്നതും കൃത്യ സമയത്താണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും ദക്ഷിണ റെയിൽവേ വ്യക്‌തമാക്കി.
അതേസമയം, വേണാട്, പാലരുവി എന്നിവക്ക് ഉണ്ടായ സമയ മാറ്റം വന്ദേഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു. കേരളത്തിലെ യാത്ര ആരംഭിച്ചു ഒരാഴ്‌ച പൂർത്തിയാകുമ്പോൾ പല ദിവസങ്ങളിലും ട്രയൽ റണ്ണിലെ സമയക്രമം പാലിക്കാൻ വന്ദേഭാരത് എക്‌സ്‌പ്രസിന് സാധിച്ചിട്ടില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് ദക്ഷിണ റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന് ഏഴ് സ്‌റ്റോപ്പുകൾ ആണുള്ളത്. നിശ്‌ചയിച്ച ശരാശരി വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. നൂറു ശതമാനം കൃത്യത യാത്രയുടെ തുടക്കത്തിലും അവസാന സ്‌റ്റോപ്പിലും ഇടയ്‌ക്കുള്ള സ്‌റ്റോപ്പുകളിലും ദിവസേന പാലിക്കുന്നുണ്ട്. എന്നാൽ, ട്രെയിനിന്റെ വേഗം വർധിപ്പിക്കാനായി വേണാടും പലരുവിയും പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വന്ദേ ഭാരത് ട്രെയിൻ ഓടുന്നത് ഈ ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചിട്ടില്ല. കായംകുളം-കോട്ടയം സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത് ട്രെയിനുകളുടെ ഓട്ടത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ കാലതാമസത്തെ വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെടുത്തരുതെന്നും ദക്ഷിണ റെയിൽവേ കൂട്ടിച്ചേർത്തു.
Most Read: മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും