മലപ്പുറം: തൊണ്ടിമുതലായി കിട്ടിയ വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറം ജില്ലക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. ജില്ലയിലെ വിവിധ സ്‌റ്റേഷനുകൾ പിടിച്ചിട്ട വാഹനങ്ങളുടെ ലേലത്തിൽ ജില്ലക്ക് ലഭിച്ചത് 5.14 കോടി രൂപയാണ്. 18 ശതമാനം നികുതി കൂടി ഉൾപ്പെടുത്തിയാൽ സർക്കാരിന്റെ വരുമാനം ആറു കോടിയിലേറെ വരും.
നാല് ജില്ലകളിൽ നടന്ന വാഹന ലേലത്തിൽ സംസ്‌ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് മലപ്പുറം ജില്ലക്കാണ്. ആക്രിവില നിശ്‌ചയിച്ചാണ് ലേലം നടക്കുക. തൃശൂരിൽ-67 ലക്ഷംരൂപ, ആലപ്പുഴയിൽ 47 ലക്ഷത്തിനുമാണ് ലേലം നടന്നത്. കാസർഗോഡ് ജില്ലയിൽ 10 ലക്ഷം രൂപക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ ലേലം മാത്രമാണ് നടന്നത്. മറ്റു ജില്ലകളിൽ ലേലം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് ലേലം ചെയ്‌തതിനേക്കാൾ കൂടുതൽ വാഹനങ്ങൾ വിവിധ സ്‌റ്റേഷൻ പരിധികളിൽ കെട്ടികിടക്കുന്നുണ്ട്. മണൽക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങളുടെ ലേലമാണ് ഇനി നടക്കാനുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് മണൽക്കടത്ത് തന്നെയാണ് ജില്ലയിൽ തൊണ്ടി വാഹനങ്ങൾ വർധിക്കാൻ കാരണവും. ടിപ്പർ ഉൾപ്പടെ നിരവധി വലിയ വാഹനങ്ങളാണ് ഇനി ലേലം ചെയ്യാനുള്ളത്. കോടതിയിൽ വ്യവഹാരത്തിലിരിക്കുന്നതും അബ്‌കാരി കേസിൽപ്പെട്ട വാഹനങ്ങളും ലേലത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ പിഴ ഈടാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ പതിൻമടങ്ങ് വിലയാണ് ലേലത്തിലൂടെ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. മൂന്നു ജില്ലകളിലും മഞ്ചേരി ആസ്‌ഥാനമായുള്ള റൈജൻ ഓറിയോൺ കമ്പനിയാണ് ലേലം പിടിച്ചത്. ജില്ലയിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ ലേലം കൂടി കഴിഞ്ഞാൽ വരുമാനം 10 കോടി കവിയുമെന്ന് കമ്പനി എംപി ജൂബിൻ പറഞ്ഞു.
Read Also: തെരുവുനായ്‌ക്കളുടെ കൂട്ടക്കുരുതി; നഗരസഭയുടെ അറിവോടെയെന്ന് വെളിപ്പെടുത്തൽ