കൊച്ചി: തൃക്കാക്കരയിൽ നായ്‌ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികളായ രഞ്‌ജിത്ത്, പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും കൊല്ലാനും നിർദ്ദേശം നൽകിയതെന്നും പ്രതികൾ മൊഴി നല്‍കി. ഇതിന്റെ പശ്‌ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഇന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറിൽ നിന്ന് മൊഴി എടുക്കും.
മുപ്പതോളം നായ്‌ക്കളുടെ ജഡമായിരുന്നു കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പോലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. സംഭവത്തില്‍ നഗരസഭ പ്രതിക്കൂട്ടിലായതോടെ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നും ചെയർമാനെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്‌തിപ്പെടുത്തുമെന്നാണ് സൂചന.
നായ്‌ക്കളെ കൊന്നു തള്ളാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ശക്‌തമായ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതക്കെതിരെ രഞ്‌ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ ഇന്നലെ മൃഗസ്‌നേഹികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൃക്കാക്കര നഗരസഭക്ക് മുന്നിലായിരുന്നു പ്രതിഷേധം.
Also Read: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി