തിരുവനന്തപുരം: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്‌ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ കൂട്ടായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്‌സിന്‍ കൊടുക്കുന്നതാണ് നല്ലതെന്നും നിശ്‌ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിന്‍ നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി