തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ പ്രശ്‌നപരിഹാരത്തിനായി തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടിയാലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിന്റെ നീക്കം.
മെയ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ല. ഇതേ തുടർന്ന് സമരവുമായി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളി യൂണിയനുകൾ. നാളെ മുതൽ ഭരണാനുകൂല സംഘടനയായ സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെയാണ് തിരക്കിട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ശമ്പള പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ നടക്കാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കെടിഡിഎഫ്സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്‌പ, സർക്കാർ അനുവദിക്കുന്ന അധിക ധനസഹായം രണ്ട് വഴികളിലൂടെ ഈ മാസം 23ആം തീയതിക്കുള്ളിൽ ശമ്പള പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം.
Read also: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്