തിരുവനന്തപുരം: സംസ്‌ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്‌ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി അതിവേഗം ലഭ്യമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
നേരത്തെ ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, ഫാക്‌ടറി നിർമിത ബോഡിയോടു കൂടിയുള്ള വാഹന രജിസ്‌ട്രേഷൻ, സ്‌റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെർമിറ്റ് എന്നിവ ഓൺലൈനായിരുന്നു. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ കൂടി ഓൺലൈനാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ പൂർത്തിയാക്കി ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്‌ജമായത്.
ആധാർ നമ്പർ അടിസ്‌ഥാനമാക്കി ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ ഓഫിസിലെത്തി രേഖകൾ സമർപ്പിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്‌റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകുന്നതാണ്.
ഡിസംബർ 24 മുതൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്‌ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻഒസി, ഡ്യൂപ്ളിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭിക്കും.
വാഹനങ്ങളുടെ പെർമിറ്റ് പുതുക്കുന്നതിന് മൊബൈൽ ഒതെന്റിക്കേഷൻ മാത്രം മതി എന്നും തീരുമാനിച്ചിട്ടുണ്ട്. വാഹനം കൈമാറ്റം ചെയ്യുമ്പോൾ പഴയ ഉടമ ഒറിജിനൽ ആർസി പുതിയ ഉടമക്ക് നൽകി രസീത് വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്.
Most Read: ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി