തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റെയ്‌നും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം; മന്ത്രി വ്യക്‌തമാക്കി.
കൂടാതെ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്നും സ്വയം നിരീക്ഷണ വ്യവസ്‌ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
സ്വയം നിരീക്ഷണം എങ്ങനെ?
- വീടുകളിലും പുറത്ത് പോകുമ്പോഴും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം.
- ക്വാറന്റെയ്‌നിലുള്ള വ്യക്‌തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധ ഉള്ളവരുമായും കുട്ടികളുമായും ഈ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.
- സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്‌ഥലങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
- ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍, ചടങ്ങുകള്‍, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.
- എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
- കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
- ഷേക്ക് ഹാന്‍ഡ് ഒഴിവാക്കുക.
- രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കില്‍ ഉടന്‍ ക്വാറന്റെയ്‌നിൽ ആകുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.
സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Most Read: കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി