കൊല്ലം: സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പോലീസിന്റെ വിചിത്ര നടപടി. അക്രമിയെ അറസ്‌റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ് അതിക്രമം ചോദ്യം ചെയ്‌ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്‌തു. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പോലീസിന്റെ വിചിത്ര ന്യായീകരണം. സംഭവത്തില്‍ ശക്‌തികുളങ്ങര പോലീസിനെതിരെ യുവതി മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഹരിധരന്‍ എന്നയാള്‍ ഓഫിസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പോലീസിൽ പരാതി നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ യാതൊരു നടപടിയും എടുക്കാൻ ശക്‌തികുളങ്ങര പോലീസ് തയ്യാറായിട്ടില്ല.
പക്ഷേ യുവതിക്കെതിരെ ഉണ്ടായ അതിക്രമം ചോദ്യം ചെയ്‌ത അനന്തുവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്‌ത് ജയിലിലിടുകയും ചെയ്‌തു. ഒരു സ്‌ത്രീക്ക് നേരെ പട്ടാപ്പകല്‍ ഉണ്ടായ അതിക്രമം ചോദ്യം ചെയ്‌തയാളെ അറസ്‌റ്റ് ചെയ്യുകയും അക്രമിയെ സ്വതന്ത്ര വിഹാരത്തിന് വിടുകയും ചെയ്യുന്ന വിചിത്ര നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.
Most Read: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്