തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,74,46,039 ആയി ഉയർന്നു. ജനുവരി 20ആം തീയതി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ ആളുകളെ കൂടി ഉൾപ്പെടുത്തിയ കണക്കുകളാണിത്. 7,40,486 ആളുകളെ കൂടിയാണ് പിന്നീട് ഉൾപ്പെടുത്തിയത്.
സംസ്‌ഥാനത്തെ ആകെ വോട്ടർമാരിൽ 1,32,83,724 പേർ പുരുഷൻമാരും 1,41,62,025 പേർ സ്‌ത്രീകളും, 290 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. കൂടാതെ പ്രവാസി വോട്ടർമാരായ 87,318 പുരുഷൻമാരും 6086 സ്‌ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും പട്ടികയിലുണ്ട്. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് ഇത്തവണ തപാൽ വോട്ടിന് അപേക്ഷിച്ചവരുടെ എണ്ണം 8.85 ലക്ഷമാണ്. ഇവരിൽ നിന്നും 4,00,444 പേർക്കാണ് തപാൽവോട്ടിന് അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ജോലികൾക്കായി 3.17 ലക്ഷം ഉദ്യോഗസ്‌ഥരെയാണു നിയോഗിക്കുന്നത്. ഇവരിൽ 96 ശതമാനം ആളുകൾക്കും ഇതുവരെ വാക്‌സിൻ എടുത്തതായി അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ സുരക്ഷക്കായി 140 കമ്പനി കേന്ദ്രസേനയെ അനുവദിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പിനു മുന്നോടിയായി 8,685 ആയുധങ്ങൾ ജില്ലകളിൽ തിരിച്ചേൽപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Read also : ‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി