കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിനും ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടതിനു പിന്നാലെ നിർത്തിവച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ പഠന റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിഐപി വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കാൻ വിമാനത്താവള അധികൃതരോടു നിർദേശിച്ചത്.
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിമാനങ്ങളുടെ നിയന്ത്രണം എയർ ഇന്ത്യയിൽ നിന്നു മാറ്റി വ്യോമസേനയെ ഏൽപിച്ചിരുന്നു. അതിനാൽ, വ്യോമസേനാ പ്രതിനിധികൾകൂടി ഉൾപ്പെട്ട സംഘമാകും കരിപ്പൂരിൽ സാധ്യതാ പഠനം നടത്തുക. കരിപ്പൂരിന് പുറമേ ചെറുവിമാനങ്ങൾ സർവീസ് നടത്തുന്ന രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സാധ്യതാ പഠനത്തിനു നിർദേശമുണ്ട്.
Malabar News: നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്