കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത് മാത്രമാണ് നിലവിൽ കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്നത്.
റൺവേ റീകാർപ്പറ്റിങ്ങിന് പുറമെ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.
ഈ മാസം 28 മുതൽ 24 മണിക്കൂർ സർവീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതോടെ വിമാന കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീ കർപ്പറ്റിങ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയത് മുതൽ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ രാവിലെ പത്ത് മണിമുതൽ വൈകിട്ട് ആറുവരെയായി പുനഃക്രമീകരിച്ചിരുന്നു.
ജനുവരിയിൽ തുടങ്ങിയ റീ കർപ്പറ്റിങ് ജോലി ജൂണിൽ പൂർത്തീകരിച്ചെങ്കിലും വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടുപോവുകയായിരുന്നു. മണ്ണ് ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങൾക്ക് മുമ്പാണ് ഈ പണികളെല്ലാം പൂർത്തിയായത്. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അടിയന്തിരമായി അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Most Read| ‘തന്നിഷ്‌ടപ്രകാരം ഒരാളെ അറസ്‌റ്റ് ചെയ്യാനാകില്ല’; ഇഡിക്ക് താക്കീതുമായി ഡെൽഹി ഹൈക്കോടതി