കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍ നടക്കാന്‍ പറ്റാത്ത സ്‌ഥിതിയാണ് നഗരത്തിലിപ്പോള്‍. നഗരത്തില്‍ പല ഭാഗങ്ങളിലും സൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് മാലിന്യങ്ങള്‍ രൂക്ഷമായ പ്രശ്‌നമായി മാറുന്നത്.
വഴിയോരങ്ങളിലേക്ക് ഇത്തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കൂടുതലും രാത്രികാലങ്ങളിലാണ്. വാഹനങ്ങളില്‍ എത്തുന്ന ആളുകള്‍ കെട്ടുകളാക്കി കൊണ്ടുവരുന്ന മാലിന്യം വഴിവക്കിലേക്ക് വലിച്ചെറിഞ്ഞു പോകുന്നു. റോഡുകള്‍ക്ക് സമീപം ഇത്തരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ ദിനംപ്രതി ഉയര്‍ന്നു വരികയാണ്. ഭക്ഷണ സാധനങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ വലിച്ചെറിയുന്നത്.
ഇത്തരത്തില്‍ വഴിയോരങ്ങളിലേക്ക് മാലിന്യക്കൂമ്പാരം വലിച്ചെറിയുന്നതോടെ വലിയ പ്രശ്‌നങ്ങളാണ് നഗരത്തില്‍ ഉണ്ടാകുന്നത്. ഇവ ഭക്ഷിക്കാനായി എത്തുന്ന പക്ഷികളും, നാല്‍ക്കാലികളും മാലിന്യങ്ങള്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. ഒപ്പം തന്നെ മാലിന്യകൂമ്പാരങ്ങള്‍ കൂടുന്നതോടെ തെരുനായകളുടെ ശല്യവും നഗരത്തില്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഒരുപോലെ ഇവ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Read also : എന്തിനും തയാർ; കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്