കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ വയനാട് കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. അഞ്ചുതവണ ലാത്തിച്ചാർജ് നടത്തിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയിക്കുൾപ്പടെ ലാത്തിച്ചാർജിൽ പരിക്കേറ്റു.
ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയലിനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചതായാണ് വിവരം. നിരവധി പ്രവർത്തകർക്കും മർദ്ദനമേറ്റു. കളക്‌ട്രേറ്റിന്റെ രണ്ടാം ഗെയ്റ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതിനിടെ ഒരു പ്രവർത്തകന് മർദ്ദനമേറ്റു. തുടർന്ന് കളക്‌ട്രേറ്റിന് മുന്നിലെ ദേശീയപാതയിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
കല്ലേറുമുണ്ടായി. ഇതോടെ ഗതാഗതം സ്‌തംഭിച്ചു. 15-ലധികം പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. അതേസമയം, എത്ര അടിച്ചൊതുക്കാൻ ശ്രമിച്ചാലും സമരം നിർത്താൻ സാധിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്‌ക്കാർ പറഞ്ഞു.
Most Read| സംസ്‌ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്