കൽപ്പറ്റ: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനുകളിലെ മേഖലകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും തീപ്പിടിത്തമുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ പദ്ധതി പ്രദേശം എന്നിവിടങ്ങളിലെല്ലാം ഇതിനകംതന്നെ തീപ്പിടിത്തമുണ്ടായി. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായതിനാലാണ് ദുരന്തങ്ങൾ ഉണ്ടാവാതിരുന്നത്.
കാട്ടുതീ പ്രതിരോധിക്കാനുള്ള ഒരുക്കം വനമേഖലകളിലെല്ലാം സജീവമാണ്. തോൽപ്പെട്ടി, കുറിച്യാട്, മുത്തങ്ങ, ബത്തേരി റെയിഞ്ചുകളിലെല്ലാം കാട്ടുതീ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കാട്ടുതീയുണ്ടായ പ്രദേശങ്ങളിലും, കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളിലും വനംവകുപ്പ് ഫയർ ബ്രേക്ക് സംവിധാനം ഒരുക്കുന്നുണ്ട്.
ഒരു പ്രദേശത്ത് കാട്ടുതീയുണ്ടായാലും മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാൻ ഫയർലൈനുകളും സജ്‌ജമാണ്. കൂടുതൽ വാച്ചർമാരെ താൽക്കാലികമായി നിയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കുന്നുണ്ട്. 130 താൽക്കാലിക വാച്ചർമാരുൾപ്പെടെ 160 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ മരങ്ങളിൽ ഏറുമാടം കെട്ടിയുള്ള നിരീക്ഷണവും നടത്തുന്നുണ്ട്. ഉണങ്ങിയ ഇലകളും മറ്റും നീക്കുന്ന പ്രവർത്തിയും പുരോഗമിക്കുന്നു.
Read Also: സിപിഎം സംസ്‌ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാവും