ന്യൂഡെല്‍ഹി: രാജ്യത്ത് മഹാദുരിതം തീര്‍ക്കുന്ന കോവിഡ് എന്ന പ്രതിസന്ധിയെ നാം അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഭരണകൂടം ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എങ്കിലും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ പ്രിയങ്ക പറഞ്ഞു.
“ഹൃദയം തകര്‍ന്നാണിത് കുറിക്കുന്നത്. കഴിഞ്ഞ ആഴ്‌ചകളില്‍ പലര്‍ക്കും ഉറ്റവരെ നഷ്‌ടമായി. അതിലേറെ പേര്‍ ജീവനുവേണ്ടി പൊരുതുന്നു. എന്തുസംഭവിക്കും എന്നറിയാതെ കുറെയാളുകള്‍ വീടുകളില്‍ രോഗവുമായി മല്ലിടുന്നു. ഈ ഭീകരത തലക്കുമുകളില്‍ വന്നുപതിക്കാതെ ഒരാള്‍ പോലുമുണ്ടാകില്ല നമ്മളില്‍. രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവന്‍ രക്ഷിക്കാന്‍ ഒരു ഡോസ് മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു.
ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ ഭരണകൂടം ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും നേതൃത്വത്തില്‍ നിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നില്‍ക്കുമെന്ന് എതിരാളികള്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇനിയെങ്കിലും അവര്‍ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം”, പ്രിയങ്ക കുറിച്ചു.
ഓരോ ഗ്രാമത്തിലും ജില്ലയിലും പട്ടണത്തിലും പിന്നെ മറ്റിടങ്ങളിലും നിരവധി സംഘടനകളും വ്യക്‌തികളും ദുരന്തമുഖത്ത് സഹായ ഹസ്‌തവുമായി എത്തുന്ന അടിസ്‌ഥാന നൻമ ഇപ്പോഴും നിലനില്‍ക്കുന്നു. പരിധികളില്‍ തളക്കാനാകാത്ത ധീരതയോടെ ഈ നിസഹായതയോടും ഭീതിയോടും പൊരുതി നില്‍ക്കുകയെന്ന വെല്ലുവിളിയാണ് നമുക്കു മുന്നില്‍. നമ്മെ ഇന്ത്യക്കാരാക്കുന്ന സഹാനുഭൂതിയും തിരിച്ചുവരാനുള്ള പക്വതയും നാം പരസ്‌പരം കാണിക്കണം. ചുറ്റും കനംതൂങ്ങി നില്‍ക്കുന്ന ഇരുട്ട് മാറ്റി ഒരുനാള്‍ നാം വെളിച്ചത്തിലേക്ക് വരും, പ്രിയങ്കാ ഗാന്ധി പറയുന്നു
Read also: സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണം; സുപ്രീം കോടതി ഉത്തരവ്