കണ്ണൂർ: മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും വധഭീഷണി മുഴക്കിക്കൊണ്ട് വന്ന കത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. എഎൻ ഷംസീര്‍ എംഎല്‍എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടികാണിക്കുന്നതാണ് വിഷയമെന്നും ഷംസീറിനെതിരെ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും കെകെ രമ ചോദിക്കുന്നു. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടില്ലെന്നും അവർ പറഞ്ഞു.
ഷംസീര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാന്‍ ഇനിയും തയ്യാറാവും. സിപിഎം നേതാക്കള്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെങ്കില്‍ അത് രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുറന്ന് കാട്ടുമെന്നും കെകെ രമ പറഞ്ഞു. അഭിനന്ദിന്റെ രാഷ്‌ട്രീയ ഇടപെടലുകളെ കുറിച്ചും രമ പ്രതികരിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രാദേശിക തലത്തില്‍ അഭിനന്ദ് സജീവമാണെന്നാണ് രമയുടെ പ്രതികരണം.
സിപിഎമ്മിനെതിരെ സംസാരിക്കരുത് എന്നാണ് കത്തിൽപറയുന്നത്. ഇവരുടെ കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കപ്പെടരുത് എന്നതാണ് വിഷയം. അഭിനന്ദ് നിലവില്‍ രാഷ്‌ട്രീയത്തിലേക്കൊന്നും ഇല്ല. ഇതിനെ അത്തരത്തില്‍ കാണേണ്ടതില്ല. പ്രാദേശിക തലത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ അഭിനന്ദ് സജീവമാണ്. ഭയപ്പെട്ടുകൊണ്ടല്ല ആര്‍എംപി രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുന്ന രാഷ്‌ട്രീയമല്ല ആർഎംപിയുടേത്; കെകെ രമ പറഞ്ഞു.
അതേസമയം, അഭിനന്ദിനെതിരായ ഭീഷണി ആ കുടുംബത്തെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനും കെകെ രമയെ മാനസികമായി തളര്‍ത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ആര്‍എംപി സംസ്‌ഥാന സെക്രട്ടറി എന്‍ വേണു പ്രതികരിച്ചു. കെകെ രമ എംഎല്‍എ ആയതിലെ അസഹിഷ്‌ണുതയും ഇതില്‍ പ്രകടമാണെന്നും വേണു പ്രതികരിച്ചു.
Most Read: കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും