വാഷിങ്ടൺ : കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാസ്‌ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഒരോയിടത്തെയും രോഗ വ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങൾ പാടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സമ്പന്ന രാജ്യങ്ങൾ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തിടുക്കം കാട്ടാതെ ആഗോള വാക്‌സിനേഷൻ പരിപാടിയിലേക്ക് വാക്‌സിനുകൾ നൽകണമെന്നും സംഘടന നിർദ്ദേശിച്ചു.
വാക്‌സിൻ ഡോസുകൾ മുഴുവൻ സ്വീകരിച്ചവർ മാസ്‌ക് വെക്കേണ്ടതില്ലെന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് രാജ്യത്തെ സ്‌ഥിതിഗതികൾ കൃത്യമായി വിലയിരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
രോഗവ്യാപനത്തോതും വാക്‌സിൻ ലഭ്യതയും കൃത്യമായി നിർണയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദ്ദേശ പ്രകാരമാണ് ജോ ബൈഡൻ നിർണായക തീരുമാനമെടുത്തത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
Read also : ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂരമർദ്ദനം; എറണാകുളത്ത് പിതാവ് കസ്‌റ്റഡിയിൽ