ദിസ്‌പൂർ: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ അജ്‌ഞത പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. “എനിക്കറിയില്ല. അവൻ ആരാണ്?” മേവാനിയുടെ അറസ്‌റ്റിൽ മാദ്ധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. “എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എനിക്ക് അറിയാത്ത ഒരാൾക്ക് എതിരെ എന്തിനാണ് പ്രതികാര രാഷ്‌ട്രീയം കളിക്കുന്നത്,?”- അദ്ദേഹം ചോദിച്ചു.
അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്‌റ്റ് ചെയ്‌തത്. ബുധനാഴ്‌ച രാത്രി 11.30ഓടെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ജിഗ്‌നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടില്ല.
അസം പോലീസ് ഉദ്യോഗസ്‌ഥർ പങ്കിട്ട രേഖ പ്രകാരം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മേവാനിയുടെ ട്വീറ്റിൻമേൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എന്നാൽ, ട്വീറ്റ് ട്വിറ്റർ തടഞ്ഞുവച്ചു. അത് നാഥുറാം ഗോഡ്‌സെയെ കുറിച്ചുള്ള ട്വീറ്റായിരുന്നു എന്നാണ് റിപ്പോർട്.
ജിഗ്‌നേഷ് മേവാനിയുടെ അറസ്‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി രംഗത്ത് വന്നു. വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യത്തെ തടവിലാക്കാനാകില്ല എന്ന് രാഹുൽ പറഞ്ഞു.
മേവാനിയുടെ അറസ്‌റ്റിനെ വിമർശിച്ച രാഹുൽ ഗാന്ധി, അദ്ദേഹത്തെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണ് ഇതെന്നും പറഞ്ഞു. “മോദി ജി, നിങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌ത് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം. എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തടവിലിടാൻ കഴിയില്ല, ‘#DaroMat’, ‘#SatyamevaJayate’ എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Most Read: മണ്ണിടിച്ചിലില്‍ നിന്നും രക്ഷനേടാൻ ഫ്രിഡ്‌ജിൽ അഭയം തേടി; 11കാരന് അൽഭുത രക്ഷപ്പെടൽ