ന്യൂഡെൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും ഉപതെരഞ്ഞെടുപ്പുകളെയും പരാമർശിച്ച് ബിജെപിയുടെ വിജയശതമാനം കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 381 നിയമസഭാ സീറ്റുകളിലാണ് ബിജെപി മൽസരിച്ചത്. ഇതിൽ 319 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 163 സീറ്റുകളിൽ മാത്രമാണ് ബിജെപി സ്‌ഥാനാർഥികൾക്ക് വിജയിക്കാനായതെന്ന് ചിദംബരം പറഞ്ഞു.
ആരാണ് പറഞ്ഞത് ബിജെപിയെ പരാജപ്പെടുത്താൻ സാധിക്കില്ലെന്ന്? ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണം, ചിദംബരം പറഞ്ഞു. ഇത് ബിഹാറിൽ തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഒക്‌ടോബർ 28ന് നടന്നിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 3,7 തീയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്. നവംബർ 10നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.
Read also: ശിവശങ്കറിൽ നിന്ന് അന്വേഷണം സർക്കാരിന്റെ പ്രധാന പദ്ധതികളിലേക്കും; വിശദാംശങ്ങൾ തേടി ഇ.ഡി