കൊച്ചി: എഐ ക്യാമറ ഉപയോഗിച്ച് സംസ്‌ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചുകൂടേയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹരജിയിൽ ഈ മാസം 26ന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ ക്യാമറകൾ സ്‌ഥാപിക്കുന്നത് നിരുൽസാഹപ്പെടുത്താൻ ആകില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ക്യാമറയും മറ്റു സാമഗ്രികളും വാങ്ങിയതിനെ കുറിച്ച് മാത്രമാണ് ആരോപണങ്ങളെന്നും, റോഡ് ക്യാമറ സ്‌ഥാപിച്ചതിന് എതിർപ്പുകൾ ഇല്ലെന്നും പദ്ധതിയെ നിരുൽസാഹപ്പെടുത്തരുതെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവെപ്പാണ് റോഡ് ക്യാമറകൾ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യകാരണങ്ങളാൽ ഹെൽമെറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഹരജിയിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കുറ്റകൃത്യങ്ങൾ കുറക്കാനുള്ള സർക്കാരിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ശ്രമങ്ങൾ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്‌ഥാപിച്ചിട്ടുള്ളത്.
Most Read: പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി