കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനാതിർത്തിയിൽ നിന്നും പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ മാസങ്ങളായി കോളനി നിവാസികൾക്ക് ഭീഷണിയാകുകയാണ്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് രാജഗിരി ഇടക്കോളനിയുള്ളത്. കോളനിയിലെ പകുതിയിലേറെ കൃഷികളും കാട്ടാനകൾ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. ഇതോടെ പലരും കൃഷികൾ തന്നെ ഉപേക്ഷിച്ച സ്‌ഥിതിയിലാണ്.
കേരള-കർണാടക അതിർത്തിയിൽ സ്‌ഥാപിച്ച വൈദ്യുതവേലി കർണാടക വനത്തിലെ മരം വീണ് തകർന്നിരിക്കുകയാണ്. ഈ ഭാഗത്തുകൂടിയാണ് കാട്ടാനക്കൂട്ടം രാജഗിരി ഇടക്കോളനിയിലേക്ക് പ്രവേശിക്കുന്നത്. കൃഷിയിടങ്ങളിൽ ഉണ്ടാക്കുന്ന നാശനഷ്‌ടങ്ങൾക്കൊപ്പം ഇപ്പോൾ വീടുകൾക്ക് സമീപവും കാട്ടാനകൾ എത്തുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നു.
വൈദ്യുതവേലി തകർന്നുകിടക്കുന്നതാണ് കാട്ടാനകൾ കൃഷിയിടത്തിൽ കടക്കാൻ കാരണം. അധികൃതർ പലപ്രാവശ്യം വന്നുപോയെങ്കിലും തകർന്നുകിടക്കുന്ന വൈദ്യുതവേലി പുനർനിർമിക്കാൻ നടപടിയുണ്ടായില്ല. മഴ പെയ്യുന്ന ദിവസങ്ങളിലെല്ലാം കാട്ടാനകൾ കോളനിയിലെത്തും. കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണുന്നതിനായി തകർന്നു കിടക്കുന്ന വൈദ്യുതവേലി പുനഃസ്‌ഥാപിക്കണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം.
Read also: മോഫിയയെ സുഹൈൽ തലാഖ് ചൊല്ലി; നിയമനടപടിയ്‌ക്ക് ഒരുങ്ങി കുടുംബം