കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീനെ ഭർത്താവ് സുഹൈൽ തലാഖ് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രീം കോടതി അഭിഭാഷകന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
തലാഖുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു. വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം. കേസെടുക്കുന്ന കാര്യത്തിൽ പോലീസിനും അവ്യക്‌തത നിലനിൽക്കുന്നുണ്ട്.
ഡോക്‌ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ സുഹൈൽ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.
മോഫിയ ഭർത്താവിന് അയച്ച ശബ്‌ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറയുന്നത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്‌ളിപ്പിൽ പരാമർശമുണ്ട്. മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കും.
Also Read: കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നുവെന്ന് പോലീസ്