കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്‌തമാക്കി.
അപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എലുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (21)യുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം അപകടത്തിൽ ദുരൂഹതെ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും ഇവർ സംശയം പ്രകടിപ്പിച്ചു.അപകടവിവരം അറിയിച്ചത് ഇയാളാണെന്നും പിന്നീട് ഇയാൾ ഒളിവിൽ പോയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഒപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസനേയും (28) പോലീസ് വീണ്ടും ചോദ്യം ചെയ്യും.
ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകിട്ട് മൻഫിയ വീട്ടിൽ നിന്ന് പോയത്. എന്നാൽ, ഇക്കാര്യം സൽമാനോ ജിബിനോ പോലീസിനോട് പറഞ്ഞിട്ടില്ല.
Also Read: കോവിഡ് മരണനിരക്ക് കൂടുന്നു; കേരളം സൂക്ഷിക്കണമെന്ന് കേന്ദ്രനിർദ്ദേശം