ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് പ്രതിവാര മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 1,890 മരണം റിപ്പോർട് ചെയ്‌ത സ്‌ഥാനത്ത് കഴിഞ്ഞ ആഴ്‌ച 2,118 ആയി. 4 ജില്ലകളിൽ മരണനിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നവംബർ 26 മുതൽ ഡിസംബർ 2 വരെ യഥാക്രമം 128,109 എന്നിങ്ങനെയാണ് മരണം. ഇതിനു തൊട്ടു മുൻപുള്ള ആഴ്‌ച ഇത് യഥാക്രമം 1270 ആയിരുന്നു. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലും പ്രതിവാര മരണം കൂടുന്നു.
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണവും വലിയതോതിലുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി; ഒരുമാസത്തിനിടെ, 1.71 ലക്ഷം പുതിയ കേസുകൾ. രാജ്യത്തെ ആകെ കേസുകൾ പരിഗണിച്ചാൽ 55.8% കേരളത്തിൽ നിന്നാണ്. കേരളത്തിലെ 13 ജില്ലകളിലും പ്രതിവാര കേസ് കൂടുതലാണ്. കോവിഡ് സ്‌ഥിരീകരണ നിരക്കിലും സമാന വർധന കാണാം. പോസിറ്റീവാകുന്ന കേസുകൾ സമയബന്ധിതമായി ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
Also Read: കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി