തിരുവനന്തപുരം: പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ ഏത് തരത്തിലുള്ള ഇളവാണെന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ 880ല്‍ അധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്‌ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്‌ചിമ ഘട്ടവുമായി ബന്ധപ്പെട്ട് കസ്‌തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്‌തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ദുര്‍ബല മേഖലയാണെന്നാണ്.
ഇത് സംസ്‌ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളം കൂടുതൽ പഠനത്തിനായി ഉമ്മന്‍ വി ഉമ്മന്‍ സമിതിയെ നിയോഗിച്ചത്. ഇതിന് ശേഷമാണ് സമിതി 9,903.7 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണ് കേരളത്തിൽ പരിസ്‌ഥിതി ദുര്‍ബല മേഖലയെന്ന് കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചത്.
Read Also: ജവാദ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്