കോഴിക്കോട് : ജില്ലയിൽ താമരശ്ശേരി ചുരത്തിനോട് ചേർന്ന മരുതിലാവ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രാത്രി കൂട്ടത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. 20ഓളം കർഷകരുടെ വിളകളാണ് കഴിഞ്ഞ രാത്രി കാട്ടാനകൾ നശിപ്പിച്ചത്.
പ്രദേശത്തെത്തുന്ന കാട്ടാനക്കൂട്ടത്തിൽ ആനക്കുട്ടികൾ അടക്കമുണ്ട്. ഇവ ആളുകളുടെ വീടിന് മുന്നിൽ വരെ എത്തിയാണ് നാശനഷ്‌ടങ്ങൾ സൃഷ്‌ടിക്കുന്നത്. പ്രധാനമായും തെങ്ങ്, വാഴ, ജാതി, കൊക്കോ എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ ആനകൾ പുതിയകുന്നേൽ ജോസഫിന്റെ 600 മൽസ്യങ്ങളുള്ള കുളവും നശിപ്പിച്ചു.
ഇതുവരെയും കാട്ടാനശല്യം ഇല്ലാതിരുന്ന മേഖലകളിലും ഇപ്പോൾ കാട്ടാനകൾ ഇറങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ജനവാസ മേഖലയിലേക്ക് ആനകൾ കൂട്ടത്തോടെ ഇറങ്ങുന്നത് വലിയ ആശങ്കയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്. കൂടാതെ ഇതുവരെ കൃഷിനാശം നേരിട്ട എല്ലാവർക്കും അടിയന്തിരമായി നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Read also : ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി