കണ്ണൂർ : നിരന്തരമായി തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ആറളം പുഴയോരത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു. വേനൽക്കാല പച്ചക്കറിയുടെ വിള നിലമായിരുന്നു ആറളം. ആറളം വന്യജീവി സങ്കേത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷിക്കും ജനങ്ങൾക്കും ഭീഷണിയായി മാറിയിട്ട് കാലങ്ങളായി. ഇതോടെയാണ് കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
കാട്ടാനകളെ തടുക്കാൻ നടപടി ഇല്ലാത്തതോടെയാണ് കർഷകർ ബുദ്ധിമുട്ടിലായത്. നവംബർ മുതൽ ജനുവരി മാസം വരെ ശീതകാല പച്ചക്കറികളും ജനുവരി മുതൽ മേയ് മാസം വരെ കടുത്ത വേനലിനെ അതി ജീവിക്കുന്ന പച്ചക്കറികളും ഇവിടെ കൃഷി ചെയ്‌തിരുന്നു. മഴക്കാലത്ത് പുഴ പുറംപോക്കിൽ വന്നടിയുന്ന എക്കൽ മണ്ണും പുഴയിൽ നിന്നു സുലഭമായി ലഭിക്കുന്ന വെള്ളവും പച്ചക്കറികൾക്ക് മികച്ച വിളവാണ് നൽകിയിരുന്നത്.
നിരവധി കർഷകരാണ് ആറളം പുറംപോക്കിലെ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ചെയ്‌തിരുന്നത്. ഓരോ സീസണിലും ലോഡ് കണക്കിന് ഏത്തക്കുലകൾ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. എന്നാൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ഏറെ ദുരിതം അനുഭവിച്ചത് ഏത്തക്കുലകൾ കൃഷി ചെയ്‌തിരുന്ന കർഷകരാണ്.
Read also : തൃശൂർ പൂരം; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ മാറ്റം