വയനാട് : ജില്ലയിലെ പെരുങ്കോട പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം. ഇന്നലെയാണ് 19 കാട്ടാനകൾ ഉൾപ്പെട്ട സംഘം പ്രദേശത്ത് എത്തിയത്. കൽപറ്റ റേഞ്ചിലെ വനമേഖലയായ വണ്ണാത്തിമല ഭാഗത്ത് നിന്ന് ഇറങ്ങിയ ആനക്കൂട്ടം പെരുങ്കോടയിൽ വൈത്തിരി-തരുവണ റോഡ് മുറിച്ചു കടന്ന് തേയിലത്തോട്ടത്തിന് നടുവിലൂടെ പന്ത്രണ്ടാംപാലം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഡിഎഫ്ഒ തോട്ടത്തിൽ നിലയുറപ്പിച്ചു.
കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ചതോടെ നാട്ടുകാർ വനപാലക സംഘത്തെ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ടാണ് ഇവയെ തിരികെ കാട്ടിലേക്ക് കയറ്റിയത്. വേനലായതോടെ കാട്ടിൽ തീറ്റയും വെള്ളവും കുറഞ്ഞ സാഹചര്യത്തിലാണ് ഇവ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങിയത്. കാട്ടാനകളുടെ സംഘത്തിൽ കുട്ടികൾ ഉൾപ്പടെ ഉള്ളതിനാലാണ് തിരികെ കാട് കയറാൻ വൈകിയതെന്ന് വനപാലകർ വ്യക്‌തമാക്കി.
ജനവാസ മേഖലയായ ഇവിടെ ആനയും, പുലിയും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. സൗത്ത് വയനാട് ഡിഎഫ്ഒ പി രജ്‌ഞിത്തിന്റെ നിർദ്ദേശമനുസരിച്ച് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ കെജെ ജോസ്, സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ കെകെ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരായ വിസി രാജേഷ്, നജീബ്, ജോൺസൺ, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആനക്കൂട്ടത്തെ കാട് കയറ്റിയത്.
Read also : എൻഎസ്എസിന് എതിരെ ശത്രുത വളർത്താൻ പിണറായി ശ്രമിച്ചു; ജി സുകുമാരൻ നായർ