തൃശൂർ: അതിരപ്പിളളിയിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ സോളാർ റെയില്‍ ഫെൻസിങ്ങുകളും ആനമതിലും സ്‌ഥാപിക്കുമെന്ന് പട്ടിക ജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉടൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും. അതിരപ്പിളളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്‌ണന്റെ സാന്നിധ്യത്തിൽ തൃശൂർ കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം.
വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വോളന്ററി ഫോഴ്‌സ് രൂപീകരിക്കും. വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്‌ത രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. ആവശ്യമുളളയിടങ്ങളിൽ ട്രഞ്ച്, ആനമതില്‍ എന്നിവ സ്‌ഥാപിക്കും. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വർധിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മേഖലയിൽ അപകടകാരികളായി മൂന്ന് കാട്ടാനകളാണ് ഉളളതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. അവയെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.
കാട്ടാനകളുടെ ആക്രമണത്തിനെതിരെ ശാശ്വത നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായിട്ടായിരുന്നു സർവകക്ഷി യോഗം. സർവകക്ഷിയോഗത്തിൽ ചാലക്കുടി എംഎൽഎ ടിജെ സനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവീസ്, കളക്‌ടർ ഹരിത വി കുമാർ എന്നിവരും പങ്കെടുത്തു.
തിങ്കളാഴ്‌ചയാണ് അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നെലിയ ആണ് മരിച്ചത്. നിഖിലും, ഭാര്യാ പിതാവും, മകളും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. മൂവരും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിഖിലിനും, ഭാര്യാ പിതാവിനും പരിക്കേറ്റിട്ടുണ്ട്.
Also Read: ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക