ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക സർക്കാർ. സംസ്‌ഥാനത്ത് ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെയാണ് നടപടി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.
ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്‌ത് ഉഡുപ്പി സർക്കാർ കോളേജിലെ അഞ്ച് വിദ്യാർഥിനികൾ സമർപ്പിച്ച ഹരജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. ‘എല്ലാ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്‌മെന്റുകളോടും കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ അഭ്യർഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം’; ബസവരാജ് എസ് ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു.
ഇതിനിടെ ഉഡുപ്പിയില്‍ ഹിജാബ് പ്രക്ഷോഭ വിദ്യാർഥികളും കാവി ധരിച്ചെത്തിയ വിദ്യാർഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മഹാത്‌മാ ഗാന്ധി മെമ്മോറിയല്‍ കോളേജിനു മുന്നിലാണ് സംഘര്‍ഷമുണ്ടായത്. കാവി ഷാള്‍ ധരിച്ച വിദ്യാർഥികൾ കോളേജില്‍ ജയ് ശ്രീറാം വിളിച്ചു. തങ്ങളെ കോളേജിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളി മാറ്റുകയാണുണ്ടായതെന്ന് ഹിജാബ് ധരിച്ച വിദ്യാർഥിനികൾ പറഞ്ഞു.
തങ്ങള്‍ ചെറുപ്പം മുതല്‍ ധരിക്കുന്ന വസ്‌ത്രമാണ് ഹിജാബ്. ഇത് ഒഴിവാക്കാന്‍ പറ്റില്ലെന്ന് വിദ്യാർഥിനികൾ പറയുന്നു. എന്നാല്‍ വിദ്യാർഥിനികൾ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് മറുഭാഗം വിദ്യാർഥികൾ പറയുന്നത്. ഉഡുപ്പിയിലെ മറ്റ് കോളേജുകളിലും സമാനമായ സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.
Also Read: സംസ്‌ഥാനത്തെ ഞായറാഴ്‌ച നിയന്ത്രണം പിൻവലിക്കാൻ തീരുമാനം