തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് മൽസരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു.
“ഞാന്‍ ചങ്ങനാശ്ശേരി, അരുവിക്കര, വട്ടിയൂര്‍ക്കാവ് എന്നിങ്ങനെ പലയിടങ്ങളില്‍ മൽസരിക്കുമെന്ന പ്രചാരണം നടത്തുകയാണ്. ഞാനിവിടെ മൽസരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്. എനിക്ക് എന്നും ഹരിപ്പാട് അഭയം നല്‍കിയിട്ടുണ്ട്. ആ ജനങ്ങളില്‍ എനിക്ക് പൂർണ വിശ്വാസമുണ്ട്,”- ചെന്നിത്തല പറഞ്ഞു.
അതേസമയം, തൃപ്പെരുന്തര പഞ്ചായത്തില്‍ എൽഡിഎഫ് അധികാരത്തില്‍ വരുന്നതിന് യുഡിഎഫ് പിന്തുണച്ചത് രാഷ്‌ട്രീയപരമായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു നിയോജക മണ്ഡലത്തിൽ നിന്ന് അദ്ദേഹം മൽസരിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. സാമുദായിക സമവാക്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ അനുകൂലമാകില്ലെന്ന് കണക്കാക്കിയാണ് ഹരിപ്പാട് നിന്നുള്ള എംഎൽഎയായ രമേശ് ചെന്നിത്തല ഇത്തവണ മണ്ഡല മാറ്റത്തിന് ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ട്.
Also Read: വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്‌തമാക്കുന്നു