കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ് പി ഓഫീസിൽ അഞ്ചു മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പോലീസ് കോടതിയിൽ സമർപ്പിക്കും. വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈ എസ് പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം കോട്ടത്തല സ്വദേശിയാണ് പ്രദീപ് കുമാര്‍. 2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസർഗോഡ് ബേക്കലിൽ എത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടത്. തുടര്‍ന്ന് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് വിപിന്‍ ലാലിനെ ഫോണ്‍ വിളിച്ചു വീണ്ടും ആവശ്യം പറഞ്ഞു.
വിപിന്റെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പോലീസ്, ഒന്നരമാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രദീപാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസിനു തുണയായി. നവംബർ 5ന് പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
അതേസമയം മുൻകൂർ ജാമ്യത്തിനായി പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കാസർഗോഡ് സെഷൻസ് കോടതി പരിഗണിക്കും.
National News: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്