ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ തോട്ടം തൊഴിലാളിയായ സ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനയിറങ്കല്‍ സ്വദേശിനിയായ വെള്ളത്തായി(66)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാല്‍വഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ സ്‌റ്റീൽ പാത്രം കുടുങ്ങിയ നിലയിലാണ്.
രാവിലെ തോട്ടത്തില്‍ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ സഹോദരന്റെ ഇളയ മകന്‍ ജഗന്‍മോഹന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. കാഴ്‌ചക്കുറവുള്ള ഇവര്‍ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എപ്പോഴും കൈയ്യില്‍ രണ്ട് പാത്രങ്ങള്‍ ഉണ്ടാകും.
ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മക്കളില്ല. അടുത്തുള്ള തോട്ടങ്ങളില്‍ പണിക്ക് പോകാറുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണി മുതല്‍ ഇവരെ കാണാതായെങ്കിലും, നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായിരുന്നില്ല. മൃതദേഹം ശാന്തന്‍പാറ പോലീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ കരക്കെത്തിച്ചു. പോസ്‌റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Most Read: മാവോയിസ്‌റ്റ് ഭീഷണി; സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ അമിത് ഷാ