ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യം നിലനിൽക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവർത്തിയും അവലോകനം ചെയ്യും.
നക്‌സൽ ബാധിത പ്രദേശങ്ങളിലെ അടിസ്‌ഥാന സൗകര്യ വികസനവും യോഗത്തിന്റെ അജണ്ടയിലുണ്ട്. കേരളത്തിന് പുറമേ ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, ഒഡീഷ, പശ്‌ചിമ ബംഗാൾ, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും.
കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഒരു മാസത്തിനിടെ രണ്ടുതവണയാണ് ആയുധധാരികളായ മാവോയിസ്‌റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്‌ളാന്റേഷൻ വാർഡിലെ പേരാമ്പ്ര എസ്‌റ്റേറ്റിൽ സ്‌ത്രീകൾ ഉൾപ്പടെയുള്ള മാവോയിസ്‌റ്റ് സംഘമാണ് എത്തിയത്. എസ്‌റ്റേറ്റ് മതിലിലും ബസ് സ്‌റ്റോപ്പിലും പോസ്‌റ്റർ ഒട്ടിച്ച സംഘം ലഘുലേഖകൾ വിതരണം ചെയ്‌തെന്നും നാട്ടുകാർ പറഞ്ഞു.
റീപ്‌ളാന്റേഷൻ മറവിൽ തോട്ടം ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്‌റ്റിന്റെ പേരിലുള്ള പോസ്‌റ്ററിൽ ഉള്ളത്. മാവോയിസ്‌റ്റ് സാന്നിധ്യത്തിന്റെ പശ്‌ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രദേശത്ത് തണ്ടർ ബോൾട്ട് സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
Also Read: മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്നും ബോട്ട് വാങ്ങിയതായി സൂചന; അന്വേഷണം