ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടയാൻ പോലീസ് നിലയുറപ്പിച്ചു. രാവിലെ 11.30ന് ആണ് ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്‌തി താരങ്ങൾ മാർച്ച് നടത്തുക. മാർച്ച് തടയാൻ പോലീസിന്റെ വൻ സന്നാഹം പാർലമെന്റിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ കർശന പരിശോധന തുടരുകയാണ്. പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ വെച്ച് അടച്ചു. ജന്തർ മന്ദറിൽ മാദ്ധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പിഐബി കാർഡുള്ള മാദ്ധ്യമങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
താരങ്ങളെ പിന്തുണച്ചു രാജസ്‌ഥാൻ, ഹരിയാന, യുപി സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്‌ത്രീകളേയും തടയാൻ ഡെൽഹി അതിർത്തികൾ എല്ലാം അടച്ചു. പഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്ക് വരുന്ന സ്‌ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാറിൽ പോലീസ് പരിശോധന നടത്തി. ഡെൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ ഹരിയാന പോലീസ് കസ്‌റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.
ലൈംഗിക അതിക്രമ പരാതിയിൽ ബ്രിജ്ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്‌തി താരങ്ങൾ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ത്രികു, ഗാസിപ്പൂർ, സിംഘു അതിർത്തികളിൽ നിന്നും ഡെൽഹിക്ക് അകത്തേക്കും മാർച്ച് നടത്തുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്. മഹിളാ മഹാ പഞ്ചായത്തിന്റെ ഭാഗമായ നിരവധി കർഷക നേതാക്കൾ ഇതിനോടകം പോലീസ് കസ്‌റ്റഡിയിൽ ആയിട്ടുണ്ട്.
Most Read: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്‌ഥാപിച്ചു