ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്‌ത പ്രതിപക്ഷ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻ തലവൻ ജയറാം രമേശ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
“വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ, ഒരു പൊതു സ്‌ഥാനാർഥിയെ നിർത്താനും മോദി സർക്കാരിനെ കൂടുതൽ ദുഷ് പ്രവർത്തികളിൽ നിന്ന് തടയാനും ഞങ്ങൾ തീരുമാനിച്ചു. ഇന്ന് നടന്ന യോഗത്തിൽ യശ്വന്ത് സിൻഹയെ പൊതു സ്‌ഥാനാർഥിയായി തിരഞ്ഞെടുത്തു. യശ്വന്ത് സിൻഹക്ക് വോട്ട് ചെയ്യാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു,”- ജയറാം രമേശ് പറഞ്ഞു.
യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ കമ്മിറ്റി രൂപീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ യശ്വന്ത് സിൻഹ ഇന്ന് ഒരു ട്വീറ്റിൽ സ്‌ഥാനാർഥിത്വം സംബന്ധിച്ച് വ്യക്‌തമായ സൂചന നൽകിയിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കാൻ ‘പാർട്ടിയിൽ നിന്ന് മാറിനിൽക്കണ’മെന്ന് യശ്വന്ത് സിൻഹ ട്വീറ്റിൽ പറഞ്ഞു. സിൻഹ തന്റെ രാജിക്കത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്ക് അയച്ചതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു.
“ടിഎംസിയിൽ മമതാജി എനിക്ക് നൽകിയ ബഹുമാനത്തിനും അന്തസ്സിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്. വലിയൊരു ദേശീയ ലക്ഷ്യത്തിനായി, പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നു. അവർ ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയിരുന്ന യശ്വന്ത് സിൻഹ 2018ൽ ആണ് പാർട്ടി വിട്ടത്. പിന്നീട് 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന യശ്വന്ത് സിൻഹ പാർട്ടിയുടെ വൈസ് പ്രസിഡണ്ടായി നിയമിതനായി.
Most Read: കോൺഗ്രസ് മാർച്ച് തടഞ്ഞ് പോലീസ്; എംപിമാരെ വലിച്ചിഴച്ചു, അറസ്‌റ്റ്