കണ്ണൂർ: സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൽ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.
അതേസമയം, സൂര്യകാന്ത് മിശ്ര കേന്ദ്ര കമ്മിറ്റിയിൽ തുടരണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. കേരളത്തിൽ നിന്ന് എ വിജയരാഘവന്റെ പേര് ചർച്ചയായി. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും. മതേതര പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി പറഞ്ഞത്.
ബിജെപിയെ എല്ലാ സംസ്‌ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
എന്നാൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നുവെന്നും കെവി തോമസ് ഇന്നലെ തന്നെ നിലപാട് വ്യക്‌തമാക്കിയിരുന്നു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ലെന്നും കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പ്രതികരിച്ച കെ വി തോമസ് സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കുമെന്നും പറഞ്ഞു.
Most Read: ഇന്ധനവില നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മന്ത്രാലയം അടച്ചുപൂട്ടണം; അഖിലേഷ് യാദവ്