ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ‘നിങ്ങളുടെ ഈ പോക്കുവെച്ച് ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്‌നമാകുമല്ലോ’ എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
യുഎപിഎ കേസില്‍ അറസ്‌റ്റിലായ ഒരാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ജസ്‌റ്റിസ് കൃഷ്‌ണമുരാരി, ഹിമ കൊഹ്‌ലി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് എൻഐഎയുടെ ഹരജി പരിഗണിച്ചത്.
ആധുനിക് പവര്‍ ആന്റ് നാച്വറല്‍ റിസോഴ്‌സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ സഞ്‌ജയ് ജെയിനെതിരെ 2018ലാണ് യുഎപിഎ കേസ് രജിസ്‌റ്റർ ചെയ്‌തത്. പണം അപഹരിക്കുന്ന മാവോയിസ്‌റ്റ് ഗ്രൂപ്പായ ടിപിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ജാര്‍ഖണ്ഡിലെ മാവോയിസ്‌റ്റ് വിഭാഗമായ തൃത്യ പ്രസ്‌തുതി കമ്മിറ്റി (Tritiya Prastuti Committee) ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്.
2021 ഡിസംബറിലാണ് സഞ്‌ജയ് ജെയിനിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് ചന്ദ്രശേഖര്‍, രത്‌നാകര്‍ ബെന്‍ഗ്ര എമന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ടിപിസി ആവശ്യപ്പെട്ട തുക നല്‍കിയത് കൊണ്ട് മാത്രം യുഎപിഎ കേസ് പ്രാഥമികമായി നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിരോധിത മാവോയിസ്‌റ്റ് സംഘടനയുടെ നേതാവിനെ സന്ദര്‍ശിക്കുകയും പണമോ ലെവിയോ നല്‍കുകയും ചെയ്‌തുവെന്ന കാരണത്താലും യുഎപിഎ നിയമം നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
Most Read: അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം