പാറ്റ്‌ന: യുപിയിൽ യുവരാജാക്കൻമാർക്ക് എന്ത് സംഭവിച്ചോ അത് ബിഹാറിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം പരാമർശം നടത്തിയത്. ബിഹാറിൽ തേജസ്വി യാദവുമായാണ് രാഹുൽ ഗാന്ധി കൈകോർത്തിരിക്കുന്നത്. തേജസ്വിയെ ‘ജംഗിൾ രാജിന്റെ യുവരാജ്’ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്.
‘മൂന്നോ നാലോ വർഷം മുമ്പ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും രണ്ട് യുവരാജാക്കൻമാരാണ് കറുത്ത ജാക്കറ്റുമിട്ട് ബസിന്റെയും മറ്റും മുകളിൽ കയറി കൈവീശി കടന്നുപോയത്. പക്ഷേ, ജനങ്ങൾ അവരെ തകർത്ത് തരിപ്പണമാക്കി. അതിലൊരു യുവരാജാവ് ബിഹാറിൽ ജംഗിൾ രാജിന്റെ യുവരാജാവുമായാണ് ഒന്നിച്ചിരിക്കുന്നത്. എന്നാൽ ഇരട്ട എഞ്ചിനുള്ള എൻഡിഎ സർക്കാരിനെയാവും ജനങ്ങൾ പിന്തുണക്കുക. ആദ്യഘട്ട വോട്ടെടുപ്പ് കണക്കിലെടുക്കുമ്പോൾ നിതീഷ് കുമാർ തന്നെ സ്‌ഥാനത്തെത്തുമെന്ന് ഉറപ്പാണ്’- മോദി പറഞ്ഞു.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ
ചില നേതാക്കൾക്ക് ബിഹാറിലെ ജനങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും അവർ എപ്പോഴും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും മോദി ആരോപിച്ചു. എന്നാൽ, എൻഡിഎ സർക്കാർ പാവപ്പെട്ടവരുടെ ദുരിതം അകറ്റാനാണ് ശ്രമിക്കുന്നതെന്നാണ് മോദിയുടെ വാദം.
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് 71 സീറ്റുകളിലേക്കാണ്. ബാക്കിയുള്ള 172 സീറ്റുകളിലേക്ക് നവംബർ 3നും 7നുമാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.