തിരുവനന്തപുരം: കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 പേർക്ക് സംസ്‌ഥാന സർക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങൾ.
ഉന്നത ബഹുമതിയായ കേരള ജ്യോതി പുരസ്‌കാരം എംടി വാസുദേവൻ നായർക്കും ഓംചേരി എൻഎൻപിള്ള, ടി മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവർക്ക് കേരള പ്രഭ പുരസ്‌കാരവും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വൈക്കം വിജയലക്ഷ്‌മി എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്കായി ദേശീയതലത്തിൽ നൽകുന്ന പത്‌മ പുരസ്‌കാര മാതൃകയിൽ സംസ്‌ഥാന അവാർഡുകൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം ഉണ്ടായത് 2021 ഒക്‌ടോബറിലായിരുന്നു. തീരുമാനമെടുത്ത് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇന്ന് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതിയായ ‘കേരള ജ്യോതി’ ഒരു വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ സംസ്‌ഥാന പരമോന്നത ബഹുമതിയായ ‘കേരള പ്രഭ’ അവാർഡ് മൂന്നു പേർക്കും ‘കേരള ശ്രീ’ ആറു പേർക്കുമാണ് നൽകുക. ആകെ പത്തുപേർക്കാണ് ലഭിക്കുക. ജനറൽ അഡ്‌മിനിസ്ട്രേഷൻ വകുപ്പ് എല്ലാ വർഷവും ഏപ്രിലിൽ നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. അടുത്തവർഷം മുതൽ നവംബർ 1 കേരള പിറവി ദിനത്തിലാണ് അവാർഡുകൾ പ്രഖ്യാപിക്കുക. അവാർഡ് വിതരണ ചടങ്ങ് രാജ്ഭവനിൽ നടക്കും.
അവാർഡ് വിധി നിർണയത്തിനെ ഒരു ഇടപെടലുകൾക്കും സ്വാധീനിക്കാൻ കഴിയില്ലെന്നാണ് സർക്കാർ അവകാശവാദം. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര വിധി നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്‌ണൻ, ടികെഎ നായർ, ഡോ ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.
Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ